Tuesday, January 14, 2025
Google search engine
HomeTravel HubKeralaനേപ്പിയര്‍ മ്യൂസിയം കാണാതെ പോകരുത്, കാരണം ഇതാണ്

നേപ്പിയര്‍ മ്യൂസിയം കാണാതെ പോകരുത്, കാരണം ഇതാണ്

യാത്രയെന്നാല്‍ കേവലം കാടും മലയും താണ്ടുകയെന്നത് മാത്രമല്ല ചരിത്രവും സംസ്‌കാരവും ഉറങ്ങുന്ന മണ്ണും പുരാതന വാസ്തുവിദ്യയുടെ മായാജാലങ്ങളുമതിലുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് ആസ്വദിക്കാന്‍ ഏറെയുള്ള ഇടമാണ് തിരുവനന്തപുരത്തെ നേപ്പിയര്‍ മ്യൂസിയം. തിരുവനന്തപുരം നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന നേപ്പിയര്‍ മ്യൂസിയം പത്തൊമ്പതാം നൂറ്റാണ്ടിലാണ് പണി കഴിപ്പിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം കൂടിയ മ്യൂസിയങ്ങളില്‍ ഒന്നാണിത്. മൃഗശാലയോട് ചേര്‍ന്ന് നിലകൊള്ളുന്ന മ്യൂസിയം ശില്‍പ്പ ചാതുര്യം തുളുമ്പുന്ന ഒന്നുകൂടിയാണ്. ചരിത്ര പ്രാധാന്യമുള്ള പുരാതന ഓട്ടു പ്രതിമകള്‍, ആഭരണങ്ങള്‍, രാജകീയരഥം, ആനക്കൊമ്പില്‍ തീര്‍ത്ത ശില്പങ്ങള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ചൈനീസ്, മുഗള്‍, കേരളീയ വാസ്തു ശില്‍പ്പകല, എന്നിവയുടെ സംയുക്ത സങ്കരനിര്‍മ്മിതിയാണ് ഈ മ്യൂസിയം കെട്ടിടം. മുന്‍ മദ്രാസ് ഗവര്‍ണറായ ജനറല്‍ ജോണ്‍ നേപ്പിയറുടെ സ്മരണക്കാണ് ഇത് സമര്‍പ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ആര്‍ട്ട് മ്യൂസിയം എന്നും നാമകരണം ചെയ്തിട്ടുണ്ട്. 1880ലാണ് മ്യൂസിയത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. പഴമയുടെ കഥ പറയുന്ന 550ലേറെ വസ്തുവകകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ചരിത്രാതീതകാലത്തെ ശവസംസ്‌കാരകലശങ്ങള്‍, ഹാരപ്പന്‍ സംസ്‌കാരത്തിന്റെ പകര്‍പ്പുകള്‍ എന്നിവയെല്ലാം അതീവ ശ്രദ്ധയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ചോള-ചേര വിജനഗരകാലത്തെ നാണയങ്ങളും വിദേശരാജ്യങ്ങളായ റോമ, ഡാനിഷ്, പേര്‍ഷ്യ, ചൈന, ടര്‍ക്കി, ഡച്ച് എന്നിവിടങ്ങളിലെ പുരാതന നാണയങ്ങളും അടക്കം 9 പ്രധാന വിഭാഗങ്ങളിലായി 5480 നാണയങ്ങളുടെ വമ്പിച്ച ശേഖരവും ഈ മ്യൂസിയത്തിലുണ്ട്.

എ.ഡി. 8 മുതല്‍ 18-ാം നൂറ്റാണ്ടുവരെയുള്ള ചോള, ചേര, വിജയനഗര, നായിര്‍, രാജ വംശങ്ങളുടെ കാലത്തെ വെങ്കലത്തിലും ചെമ്പിലും തീര്‍ത്ത ദേവതമാരുടെ രൂപങ്ങള്‍, ദക്ഷിണേന്ത്യയിലെ പല തരത്തിലുള്ള കല്ലില്‍ കൊത്തിയ രൂപങ്ങള്‍, തടിയിലുള്ള കൊത്തുപണികളും ശില്‍പ്പങ്ങള്‍, ആനകൊമ്പില്‍ തീര്‍ത്ത ശില്‍പ്പചാതുരികള്‍ എന്നിവയെല്ലാം ഇവിടെ കാണാം. 2-ാം നൂറ്റാണ്ടിലെ ഗാന്ധാര ശില്‍പ്പകല മുതല്‍ 18-ാം നൂറ്റാണ്ടിലെ കേരള ശില്‍പ്പകല വരെയുള്ള കല്ലില്‍ തീര്‍ത്തരൂപങ്ങളും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമരത്തിന്റെ ആദ്യ രക്തസാക്ഷികളില്‍ പ്രമുഖനായിരുന്ന വേലുത്തമ്പി ദളവയുടെ വാള്‍ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. അദ്ദേഹത്തിന്റെ ഉടവാള്‍ 1957 ആഗസ്റ്റില്‍ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ.രാജേന്ദ്രപ്രസാദിന് കൈമാറിയിരുന്നു. ന്യൂഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഈ വാള്‍ 2010 ജൂണ്‍ 20ന് കേരള സര്‍ക്കാറിന് കൈമാറുകയും തുടര്‍ന്ന് ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചു വരികയുമാണ്. നേപ്പിയര്‍ മ്യൂസിയത്തില്‍ എത്തുന്നവര്‍ക്ക് തൊട്ടടുത്തുള്ള മൃഗശാലയും കനകക്കുന്ന് കൊട്ടാരവും സന്ദര്‍ശിക്കാം എന്നതാണ് സവിശേഷത. കുടുംബത്തോടും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒഴിവുവേളകള്‍ ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടങ്ങളാണിവ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!